ഒരു മരത്തിന്റെ വിലാപം
പറന്നുയര്‍ന്ന എന്റെ
ശിഖരങ്ങള്‍
ആകാശം മുട്ടിത്തുടങ്ങിയപ്പോള്‍
കോടാലികള്‍ക്കു മുന്നില്‍
നീയാണെന്റെ ജീവനെന്നെന്നെ
കെട്ടിപ്പുണര്‍ന്നവര്‍
എന്റെ
നിത്യശത്രുക്കള്‍.
ചുടുനിണം ധാരധാരയായ്
പെയ്യുന്ന
നയനങ്ങള്‍ കണ്ടു കണ്ട്,
മരവിച്ച ലോകത്തിന്‍
മൂക സാക്ഷിയായ്
കഴിഞ്ഞിടുന്നൊരീ വന്യ
നിമിഷം.
അന്നെന്റെ ചുറ്റും
കരം കോര്‍ത്തവരെ
ശപിച്ചിടുന്നു ഞാന്‍.
വിറങ്ങലിക്കാത്ത കരങ്ങള്‍
ദുര്‍ബ്ബല ഹൃദയങ്ങള്‍ക്കു
നേരെ
ഓങ്ങുന്ന നേര്‍ക്കാഴ്ച്ചകള്‍!
മൂര്‍ച്ചയേറിയ ആയുധ
വെളുപ്പ്
വെട്ടിത്തിളങ്ങുന്ന
സ്വപ്‌നങ്ങള്‍ക്കു മേല്‍
ആര്‍ത്തട്ടഹസിക്കുന്ന
പതിവു രംഗങ്ങള്‍!
അതിന്റെ ക്രൂര മന്ദഹാസങ്ങള്‍
വാടിത്തളര്‍ത്തിയ
പുഷ്പമൊട്ടുകള്‍!
കോടാലിയുടെ തിളങ്ങുന്ന
തലപ്പിന്
കഴുത്ത് കൊടുക്കുന്നതായിരുന്നു
ഭേദം.
മരിക്കുന്ന ജീവിതങ്ങളും
ജീവിക്കുന്ന മരണങ്ങളും
കാണേണ്ടായിരുന്നു.
ഇല കൊഴിഞ്ഞ്, സൂര്യതാപമേറ്റ്
മരണത്തെ പുല്‍കണം.
വരേണ്യ സ്വപ്‌നങ്ങള്‍ക്കായി
ഹോമിക്കപ്പെടുന്ന
ജീവനുകള്‍ക്കു
മുമ്പേ ഞാന്‍ എരിഞ്ഞടങ്ങണം.
ഈ ലോകം നശിക്കട്ടെ!


Comments
Post a Comment