Posts

Showing posts from September, 2018
Web hosting

ശ്രദ്ധിക്കാതെ പോയ ഒരു വിലാപം

വടുവൃക്ഷച്ചുരുളുകള്‍ കടലാസുകളായി രൂപം പ്രാപിക്കുമ്പോഴും സത്യമെന്ന പ്രകൃതി വരദാനം ഞങ്ങള്‍ക്കു നഷ്ടപ്പെടുന്നില്ല. സത്യം വളച്ചൊടിക്കാന്‍ , മിഥ്യയോട് കൂട്ടിക്കലര്‍ത്താന്‍ ഞങ്ങള്‍ മനുഷ്യരല്ലല്ലോ. വിഷം ചീറ്റുന്ന കള്ള ' സത്യങ്ങള്‍ ' ഛര്‍ദ്ധിച്ച് ഛര്‍ദ്ധിച്ച് ലോകം ഛിന്നഭിന്നമാക്കാന്‍ , ശത്രുക്കളെ സൃഷ്ടിക്കാന്‍ , മാതൃഭൂമിയില്‍ ഒഴുകുന്ന രക്തത്തുള്ളികള്‍ ഇനിയും കണ്ടിരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. പക്ഷപാതിത്വത്തിന്‍ നാറ്റം ഇനിയും സഹിക്കണോ ? മുതുകില്‍ കൊത്തി വെച്ച അസംബന്ധങ്ങള്‍ മായ്ക്കൂ. ഞങ്ങള്‍ക്കിനി ജീവിക്കേണ്ട , അസത്യത്തിന്‍ ദുര്‍ഗന്ധവും പേറി. അപരവത്കരണത്തിന്റെ കളങ്ങളും തീവ്രവാദാരോപണത്തിന്റെ പുറങ്ങളും കുപ്രചാരണങ്ങളുടെ വേദികളുമായി കപടവേഷം ധരിക്കാന്‍ നിര്‍ബന്ധിക്കരുത് , ദയവായി. വിവാദങ്ങളുടെ സര്‍പ്പനീലിമയില്‍ ജനമദ്ധ്യേ തിളങ്ങേണ്ട , യാഥാര്‍ത്ഥ്യത്തിനു മുന്നില്‍ അപമാനത്തോടെ തലകുനിക്കേണ്ട. രക്ഷിക്കണം , പ്ലീസ്.

ഏകാധിപത്യം

മഴ തോരില്ല , ഒരിക്കലും. ഒരുപക്ഷേ , പെയ്യുന്ന മണ്ണുകള്‍ മാറിയേക്കാം. വെള്ളപ്പൊക്കമുണ്ടാക്കുന്ന മഴത്തുള്ളികള്‍ക്ക് പര്‍വ്വതങ്ങളുടെ ഭാരമുണ്ടാകും. പാവം മണ്ണെന്തു പിഴച്ചു ? വെള്ളത്തുള്ളികള്‍ ഒഴുക്കിക്കളയാന്‍ ആകാശം തകര്‍ത്ത് അതിന്റെ അവശിഷ്ടങ്ങള്‍ കൊണ്ട് പുതിയൊരു ലോകം പണിയണം. ക്ഷമിക്കണം , ജലപ്രളയം സൃഷ്ടിക്കുന്നത് മഴയല്ല , മണ്ണു തന്നെയാണ്!

വിമര്‍ശനത്തെ വിമര്‍ശിക്കുന്നവര്‍ക്ക് ഒരു വിമര്‍ശനം

വിമര്‍ശിക്കുന്നത് വിമര്‍ശിക്കാനല്ല. വിമര്‍ശിക്കാനാവാത്തൊരു ലോകം സൃഷ്ടിച്ചെടുക്കാനാണ് , വസന്തം മാത്രം പെയ്യുന്ന പൂന്തോട്ടങ്ങള്‍ പണിയാനാണ്. ചൂണ്ടു വിരലുകളുയരുമ്പോള്‍ മുഖം കറുക്കുന്നവര്‍ അസ്തമിക്കാ സൂര്യനെ സ്വപ്നം കാണുന്നതോ ? അതോ , ഉഷ്ണകാലത്തെ സൂര്യാഹങ്കാരം എടുത്തണിഞ്ഞതോ ? ഞാന്‍ വിരിയിക്കുന്ന പൂക്കളില്‍ ഒളിഞ്ഞിരിക്കുന്ന ദുര്‍ഗന്ധം എന്റേതു കൂടിയാണ്. വിമര്‍ശിക്കൂ , സ്വന്തത്തെ രൂപപ്പെടുത്തുന്ന കല്പ്രതിമയാണു ഞാന്‍.

മുറിച്ചിട്ടപ്പോള്‍

ബന്ധങ്ങള്‍ ബാധ്യതകളാണ് , കൃത്രിമച്ചിരികളുടെ ബന്ധനങ്ങള്‍. നിര്‍മ്മിത സ്മരണകളുടെ അഭിനയവേദികള്‍. ആക്ഷേപങ്ങള്‍ ഒളിപ്പിച്ചു വെക്കാനുള്ള പരിചിത ഭാവങ്ങള്‍. ബാധ്യതകളുടെ ചങ്ങളക്കെട്ടുകള്‍. ഓരോ ബന്ധവും അതിലെ കണ്ണികളാണ് , മോചനമില്ലാത്ത തടവറകളുടെ ഇരുമ്പഴികള്‍! അരോചകങ്ങള്‍ക്കു മേല്‍ ഹൃദ്യതയുടെ പൊയ്മുഖം എടുത്തണിഞ്ഞ് ഞാന്‍ ചിരിച്ചു. ഉറങ്ങിക്കിടക്കുന്ന ഹൃദയത്തില്‍ നിന്നും എന്തോ ഒന്ന് പൊട്ടിമുളച്ച് കൊമ്പല്ലുകളായി വളര്‍ന്ന് പുറത്തേക്ക് വന്നു. ബന്ധത്തിന്റെ എല്ലൊടിയുന്ന ശബ്ദത്തില്‍ ഹൃദയം തകര്‍ന്ന് ഞാന്‍ മരിച്ചു വീണു.

മൗനം

അന്യായമായ വധക്കേസില്‍ അവനെ ചോദ്യം ചെയ്തു. സത്യത്തിന്റെ യഥാര്‍ത്ഥ രൂപം അനാവൃതമാക്കാന്‍ ഇനിയും ഒരു മുഖംമൂടി കൂടി പിച്ചിച്ചീന്താനുണ്ടെന്ന അവരുടെ വാദം കേട്ട അവന്‍ ഒരക്ഷരം ഉരിയാടിയില്ല ; മൗനം , പ്രതിഷേധത്തിന്റെ അടങ്ങാത്ത സ്വരം. പ്രകോപകര്‍ ഉയര്‍ത്തിയ ആക്ഷേപങ്ങള്‍ക്ക് പുച്ഛം അണിയിച്ച് അയാള്‍ പുതു കവിതകള്‍ രചിച്ചു ; പക്ഷേ , ആക്ഷേപിച്ചവരോട് അയാള്‍ക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല. നിങ്ങളായി , നിങ്ങളുടെ പാടായി എന്ന ഭാവം നിശ്ശബ്ദമായി നിശ്ശബ്ദത ജനിപ്പിച്ചു. മൗനം , പരിഹാസ്യാവഹേളനത്തിന്റെ ബലിഷ്ഠ മാര്‍ഗ്ഗം. ലജ്ജാവിവശയായി നില്‍ക്കുന്ന അവളോട് ചോദിച്ചു: ' ഉറപ്പിക്കാമല്ലേ ?'. അവളുടെ ചുണ്ടുകള്‍ നിശ്ചലമായി നിന്നു ; മൗനം , സമ്മതവിളംബരം നടത്തുന്ന നാദം.

ഭാരതം

നീയൊരു വിചിത്ര ജീവിയാണെന്ന് ഇന്നലെയാണ് ഞാനറിഞ്ഞത്. ഇരുണ്ട രാഷ്ട്രീയത്തിന്റെ കറുത്തിരുണ്ട ജ്വാലയില്‍ മുളച്ചു പൊന്തിയ വര്‍ഗ്ഗമതിലുകള്‍ക്കിടയില്‍ സ്ത്രീത്വം മരിച്ചു കിടന്നപ്പോള്‍ , കൂടെ , മനുഷ്യത്വത്തിന്റെ ജഡം നഗ്നമായി കീറി മുറിക്കപ്പെട്ടപ്പോള്‍. സ്വന്തം മകളെ നശിപ്പിച്ച നമാധമന്മാരെ പുറന്തള്ളാന്‍ നിന്റെ കരങ്ങള്‍ ഉയരുന്നില്ല. ഇനിയാരും അനങ്ങരുതെന്ന ഏകസ്വരത നീയും കേട്ടുവല്ലേ ? അധികാരത്തിന്റെ ബലിക്കല്ലില്‍ രക്തം ഒഴുക്കുന്നവര്‍ നിന്റെ കാവല്‍ക്കാരായി അഭിനയിക്കുന്നു. പാവം നീയും ഞാനും , ഉറങ്ങിക്കിടക്കുന്നവര്‍. അപമാനത്തിന്റെ കരിമ്പാറകള്‍ നിന്റെ മേല്‍ ആഞ്ഞു പതിക്കുന്നു. രക്തം അണ പൊട്ടിയൊഴുകുന്നു. പക്ഷേ , നിസ്സങ്കോചം നീയതു നക്കിക്കുടിക്കുന്നു. തെമ്മാടികള്‍ക്കു മുന്നില്‍ നമ്രശിരസ്‌കയാവുന്നു. നീ ഭാരതമല്ല , ഞാന്‍ ഭാരതീയനും.

ബോധം കെടുത്തുന്ന സദ്യകള്‍

നിദ്ര വിട്ടുണരുമ്പോള്‍ തന്നെ , കൈയ്യില്‍ തടഞ്ഞത് ഒരു കൂട്ടം മാഗസിനുകളായിരുന്നു. മറിച്ചു നോക്കുമ്പോഴാണ് കണ്ടത് ; സര്‍പ്പദംശമേറ്റ രചനകളുടെ നീലിമയാര്‍ന്ന സമാഹാരങ്ങള്‍!! അതില്‍ മിനുങ്ങുന്ന വെള്ളമൂറ്റുന്ന സദ്യകള്‍ പ്രസരിപ്പിച്ചത് സുഗന്ധം നിറഞ്ഞ ദുര്‍ഗന്ധമായിരുന്നു. നാസദ്വാരങ്ങളില്‍ രൂക്ഷതയോടെ അടിച്ചു കയറുന്ന മണം നിറയെ മരണമായിരുന്നു ; ഐക്യപുഷ്പങ്ങളുടെ പൂന്തോപ്പിന്റെ , സമാധാനം പാടുന്ന വെള്ളരിപ്രാവിന്റെ , സ്വാതന്ത്ര്യം ആഘോഷിക്കുന്ന മയിലിന്റെ , വര്‍ഗ്ഗസമത്വം ഘോഷിക്കുന്ന കാക്കയുടെ...... വര്‍ഗ്ഗീയത - രണ്ടു ടി സ്പൂണ്‍ , വംശീയത ചെറുതായി അരച്ചത് , തീവ്രത അരിഞ്ഞിട്ടത് , ന്യൂനപക്ഷപ്രീണനം രണ്ടു കിലോ , മതസൗഹാര്‍ദ്ധജഡം നല്ലവണ്ണം ചതച്ചിട്ടത് , അസാംസ്‌കാരികത ആവശ്യത്തിന് , എല്ലാം ചേര്‍ത്ത മസാലയും ചൂടു നിറഞ്ഞ , ഭിന്നതയുടെ കരിങ്കനലുകളില്‍ ദമ്മിട്ട ചോറും , പരസ്പര പൂരകങ്ങളാക്കി ഭീകരമാം വിധം സമ്മിശ്രമാക്കിയ , വികല ചിന്തകളുടെ ആവി പാറുന്ന ബിരിയാണി അതിഥികള്‍ക്ക് ബോധക്ഷയം പകരുന്നു എന്ന് തിരിച്ചറിയുമ്പോഴേക്കും ലോകം എന്നെ ചവിട്ടിപ്പുറത്താക്കിയിരു...

പേനയ്ക്കു മൂടിയില്ലാത്തവരോട് ഒരു വാക്ക്

സംയമനത്തിന്റെ ഊടുവഴികള്‍ തെരഞ്ഞെടുത്തത് വാക്കുകള്‍ കിട്ടാത്തതു കൊണ്ടല്ല. മൂര്‍ച്ചയുള്ള വാക്കുകള്‍ അപശബ്ദങ്ങളെ കുത്തിക്കീറി രക്തച്ചാലുകള്‍ ഒഴുക്കിയാലോ എന്നു കരുതിയാണ്. ശക്തിയേറിയ പദങ്ങളുടെ മഹാപ്രവാഹത്തില്‍ കിളിര്‍ത്തു വരുന്ന പുതുനാമ്പുകള്‍ കൊഴിഞ്ഞു പോകുന്നത് നിര്‍വ്വികാരനായി കാണേണ്ടല്ലോ. അല്ലെങ്കിലും , നാറുന്ന റഫ്‌ളേഷ്യകളെ ആരു ഗൗനിക്കാനാണ് ?

പ്രളയം പറയുന്നത്

മാനവികതയും സൗഹാര്‍ദ്ധവും എവിടെയെന്ന് നീ വിലപിച്ചു കൊണ്ടിരുന്നപ്പോള്‍ , വൈരത്തിന്റെ വിശപ്പ് ഒലിച്ചു പോകുന്ന രംഗം പുലരട്ടെയെന്ന് ആശിച്ചു. അറുത്തിടാനാവാത്ത മനുഷ്യ സൗഹൃദം ഇവിടെ പടര്‍ന്നു പിടിക്കട്ടെയെന്ന് ആഗ്രഹിച്ചു. ഞാന്‍ നിന്നിലേക്കിറങ്ങി വന്നു. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന് വിസ്മയപ്പൂക്കള്‍ വിടര്‍ന്ന് തുടങ്ങട്ടെ.

പ്രണയം

പണ്ട് നീ മഞ്ഞായിരുന്നു , കുളിര്‍ക്കാറ്റായിരുന്നു. ആര്‍ക്കും നിന്നെ മറക്കാന്‍ കഴിയുമായിരുന്നില്ല. ഇന്നും നിന്നെ ഓര്‍ക്കുന്നു. കാരണം , നീ ആളിപ്പടരുന്ന തീയാണ്. നാളെ നീയൊരു പിടി ചാരമായ് മാറും. അന്നു ഞാന്‍ നിന്നെ മറക്കും.

കണ്ണുകള്‍ അടച്ചു കൊള്‍ക

നിന്റെ ഉല്‍പ്പത്തിയുടെ ഓര്‍മകളില്‍ നീ അഹങ്കരിക്കുന്നു. നിന്റെ കണ്ണുകളെ ബാധിച്ച കറുപ്പ് മായ്ച്ചു കളഞ്ഞ് , നൈരാശ്യത്തിന്റെ വരണ്ടുണങ്ങിയ പുല്‍മേടില്‍ തളര്‍ന്നുറങ്ങുന്ന , എന്റെ നെഞ്ചകത്തിലേക്ക് പതുക്കെ നോക്കുക. ശുഭ്രത പരിചയപ്പെടാത്ത അതിന്റെ വൈരൂപ്യത്തിലേക്കല്ല ; നീറിപ്പുകയുന്ന രക്തക്കട്ട വിറങ്ങലിച്ചു കിടക്കുന്നിടത്തേക്ക്. നിന്നെയും നിന്റെ ലോകത്തെയും ആശയോടെ നോക്കുന്ന ഒരു കൊച്ചു ലോകമുണ്ടതില്‍. വേണ്ട , നിന്റെ കണ്ണുകള്‍ അടച്ചു കൊള്‍ക...

റോഹിംഗ്യ

ഞങ്ങള്‍ , കരയാനറിയാത്ത മൃഗങ്ങള്‍ മനുഷ്യ ശരീരം പേറി നടക്കുന്നു. വിസ്തൃത ലോകത്തിന്‍ മരതകക്കാഴ്ച്ചകള്‍ വിസ്മയക്കണ്ണുകള്‍ തുറിച്ചൊന്ന് നോക്കാന്‍ മാനുഷ രൂപത്തിന്‍ കളിമണ്‍ കല്ലിന്റെ ക്രൂരമാമിരുണ്ട കരങ്ങള്‍ തന്‍ ഭീതിയില്‍ മറന്ന് , ചിരിക്കാനറിയാത്ത മക്കളും , വേട്ടപ്പിശാചിന്‍ പാദസ്വരങ്ങള്‍ക്കായ് കാതോര്‍ത്തിരിക്കുന്ന ദീന മുഖങ്ങളും , ആര്‍ത്തൊന്ന് പൊട്ടിത്തെറിക്കാന്‍ കഴിയാതെ ശൂന്യമാം വയറ്റില്‍ പതുക്കെ തടവാന്‍ , പ്രാണനെ കൊല്ലുന്ന വേദന സഹിക്കുവാന്‍ , ഏകാന്ത ചിന്തകള്‍ ഓര്‍ത്ത് കിടക്കുവാന്‍ അഭയാര്‍ത്ഥി ജീവിതം കലക്കിക്കുടിച്ചൊരു നിഷ്‌ക്രിയ ലോകത്തെ അധഃസ്ഥിത വര്‍ഗ്ഗമോ ? എന്‍ വാക്കുകള്‍ ധൂളിപ്രവാഹമോ ? സ്വരമില്ലാ സ്വരങ്ങളാം അപ്പൂപ്പന്‍ താടികളോ ?

ഗന്ധങ്ങള്‍

ഗന്ധങ്ങള്‍ സൃഷ്ടിക്കുന്ന സ്മൃതി ശലഭങ്ങള്‍ , ഹൃദയത്തിലെ ചിലന്തി വലകള്‍ വകഞ്ഞു മാറ്റുന്ന അത്ഭുത രംഗം. അഞ്ചാം ജന്മദിനത്തില്‍ മുറിച്ചെടുത്ത കേക്കിന്റെ ഗന്ധം ബര്‍ത്ത്‌ഡേ ആഘോഷങ്ങളുടെ പ്രതീകമാണ്. കലാലയ വാതില്‍ക്കല്‍ നിന്ന് ഉപ്പയുടെ കരങ്ങളിലേക്ക് പാറിപ്പറന്നപ്പോള്‍ അനുഭവിച്ച ഫോറിന്‍ സ്‌പ്രേയുടെ ഗന്ധമാണ് ഇന്നും കലാലയങ്ങള്‍ക്ക് ; ആദ്യ ദിനത്തിന്‍ സൗരഭ്യം. ജ്യേഷ്ഠന്റെ വിവാഹത്തിന് മുല്ലപ്പൂവിന്റെ മണമായിരുന്നു. കല്ല്യാണപ്പകിട്ടുകള്‍ക്ക് ഇപ്പോഴും അതേ ഗന്ധത്തിന്റെ അനിര്‍വ്വചനീയ അനുഭൂതിയാണ്. ഛര്‍ദ്ധി ഭരിക്കുന്ന ശരീരത്തിന് ശമനം നല്‍കിയ കരങ്ങള്‍ പകര്‍ന്ന അത്തറിന്റെ ആശ്വാസ- വാസന , ആരോഗ്യമാനസത്തിന് നവോന്മേഷത്തിരികള്‍ കൊളുത്തുന്നു. കസ്തൂരി വാഹനാപകടങ്ങളുടെ അതിഭീകരമായ മണമാണ് ; പൂശിയ സുഗന്ധം അപ്രത്യക്ഷമാകും മുമ്പ് ബസിലിടിച്ച ബൈക്കിന്‍ ഓര്‍മ്മകള്‍ ഇടി വെട്ടുന്ന ഹിംസാത്മക ദുര്‍ഗന്ധം. കര്‍പ്പൂരത്തിന്‍ മരണമണം ഭാവിഭാവനകള്‍ക്ക് കരിങ്കൊടി കാട്ടി പൊട്ടിച്ചിരിച്ചു.

കാര്‍മേഘം

ഹൃദയം തുടിച്ചതും അധരങ്ങള്‍ മന്ത്രിച്ചതും കണ്ണുകള്‍ പരതിയതും നിനക്കു വേണ്ടിയായിരുന്നു. ദൈവ കല്‍പനയെന്നോണം നീ പ്രത്യക്ഷപ്പെട്ടപ്പോള്‍ , ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല ; നീ വര്‍ഷിക്കുന്ന ജലകണങ്ങള്‍ കയ്പാണെന്ന് , അവയുടെ കമ്പനങ്ങളില്‍ നിന്നും തളിര്‍ത്തു വരുന്നത് ഏകാധിപത്യത്തിന്റെ വിത്തുകളാണെന്ന്. മനുഷ്യത്വത്തില്‍ നിന്നും വര്‍ഗ-വര്‍ണ-വംശങ്ങളുടെ അയിരുകള്‍ വേര്‍തിരിക്കുന്ന അമ്ലവര്‍ഷം നടത്തുവാന്‍ മാത്രം പാപിയോ നീ ? നാനാത്വത്തിന്‍ വര്‍ണപ്പൂക്കള്‍ കാവിയണിഞ്ഞ് വാടിക്കരിഞ്ഞതും നിന്‍ അകാല വര്‍ഷത്താലോ ? അതോ , എന്‍ പാപഭാരത്താലോ ?

കര്‍ഷക വിലാപം

ഭൂപുത്രനാണ് നാം അമ്മയെ ചതിച്ച് കൊല്ലുന്നവര്‍ സ്‌നേഹം തിരികെ നല്‍കാനിതെന്ത് മടി ? ഭൂമാതാവേ പൊറുക്കുമോ ? മുലപ്പാലാം പാടങ്ങള്‍ നശിപ്പിച്ചതും പുതുമണ്ണില്‍ പാദങ്ങള്‍ വെട്ടിയിട്ടതും ഈ പാപി ഹസ്തങ്ങള്‍ മനിതസമൂഹമേ , അധ്വാനമറിയാത്ത ഭക്ഷ്യം വിഷം. മാതൃഹിംസികള്‍ നിങ്ങള്‍ , ഹരിത നിറം നാമാവശേഷമായി. നിങ്ങള്‍.......നിങ്ങള്‍...... മറുപടിക്കുത്തരവാദികള്‍.... വേണ്ട , എനിക്കിനി ജീവിതം വേണ്ട അസ്തമിക്കാ സൂര്യന്‍ ഭൂമിയെ പരിഹസിക്കുന്നുവോ ? നീയാരാണ് ? ഒരു മഞ്ഞക്കടല്‍ , വിരഹദുഖത്തില്‍ ഞാനെന്തിനു നില്‍പ്പ് തുടരണം , ഭൂമിയില്ലാഭൂമിയില്‍ എന്തിനൊരു പാവം മനുഷ്യന്‍ ?
Web hosting